മംഗള വൈകിയാണോടുന്നത്
പരശുവും പതിവുപോലെ
അരമണിക്കൂർ പിറകിലാണ്
പത്തരയുടെ വണ്ടികാത്ത്
എത്രനേരം ഇവളിനിയും, ഈ രാത്രി,
കാറ്റുപിടിച്ച ചാറ്റൽമഴയത്ത്, അതും ഒറ്റക്ക്
ആരോരും തുണയില്ലാതെ
ഈ പാളത്തിലിങ്ങനെ കിടക്കണം.....
*****
മൊബൈൽ ടവറിലെ കിളിക്കുഞ്ഞ്
ഈയിടെ ഒരു പത്രവാർത്ത എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. ഒരു മൊബൈൽ ടവറിൽ കിളി കൂടു വെച്ചു. പതിവു പോലെ മുട്ടയിട്ട് അതിന്മേൽ അടയിരുന്നു. ഇണകൾ മാറിമാറി അടയിരുന്നപ്പോൾ മുട്ട വിരിഞ്ഞു. പിന്നീടാണ് പൊല്ലാപ്പ് തുടങ്ങിയത്. ഇടക്കിടെ കൂട്ടിൽ നിന്നും അമ്മക്കിളിയുടെ വല്ലാത്ത ശബ്ദത്തിലുള്ള കരച്ചിലുയർന്നു കേൾക്കാൻ തുടങ്ങി. ഇത് സമീപവാസികുളുടെ ശ്രദ്ധ പിടിച്ചുപറ്റി. ചില പ്രകൃതിസ്നേഹികൾ കാര്യങ്ങൾ ഊഹിച്ചെടുത്തു. ടവറിന്റെ ആൾക്കാരുമായി ബന്ധപ്പെട്ട് കൂട് താഴേക്കെടുത്ത് ഒരു മരത്തിൽ സ്താപിച്ചു. കൂട് പരിശോധിച്ചപ്പോൾ ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ് കാണാനിടയായത്‘
മുട്ട വിരിഞ്ഞിറങ്ങിയ ഒരു കിളിക്കുഞ്ഞിന് രണ്ടു കണ്ണുകൾ ഉണ്ടായിരുന്നില്ല. മറ്റൊന്നിന്റെ ഇരുകാലുകളും തൂവൽ പോലെ ഒടിഞ്ഞു കിടന്നു. മൂന്നാമത്തേതിനു അമ്മ കൊണ്ടുവരുന്ന ആഹാരം കൊത്തി വിഴുങ്ങാനുള്ള ശേഷിയില്ലായിരുന്നു. അതിന്റെ ശരീരം സദാ കുഴഞ്ഞൂകിടന്നു. ഈ കിളിക്കുഞ്ഞുങ്ങൾ ഒരാഴ്ച്ചയിലധികം ജീവിച്ചിരുന്നില്ല.
മൊബൈൽ ടവറിൽ നിന്ന് പ്രസരിക്കുന്ന ശക്തമായ റേഡിയേഷനെപ്പറ്റി.അതിന്റെ കരാളതയെപ്പറ്റി തിരിച്ചറിവു നല്കിയ സംഭവമായിരുന്നു ഇത്. പ്രകൃതി സ്നേഹികളായ അന്വേഷകർ കണ്ടെത്തിയ മറ്റൊരു വസ്തുത ശ്രദ്ധേയമാണ്. ഇതിനു ശേഷം ഈ പ്രദേശങ്ങളിലും തൊട്ടയൽ പ്രദേശങ്ങളിലും കിളികളുടെ വംശം മൊബൈൽ ടവറിൽ കൂടു വെച്ചില്ല. ഒരു കിളി അനുഭവിച്ച ദുരന്തത്തെപ്പറ്റി കിളികുലത്തിനാകെ ആപൽസന്ദേശം കൈമാറിയതാകാം കാരണം. ക്രമേണ ഈ സന്ദേശം പരന്ന് ലോകത്തെവിടെയും കിളികൾ മൊബൈൽ ടവറിൽ കൂടു വെക്കാൻ മടിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. മാത്രമല്ല, റേഡിയേഷന്റെ സിഗ്നലുകൾ തിരിച്ചറിയുന്ന പരിസരത്തു നിന്നും പക്ഷിവംശം അകന്നു പോവുകയും ചെയ്തേക്കാം.
മൊബൈൽ ഫോണിലേക്കുള്ള റേഡിയേഷൻ പ്രസരണം കണ്ണു കൊണ്ടു കാണാൻ കഴിയുമായിരുന്നെങ്കിൽ മനുഷ്യൻ ഇതുമായി അടുക്കാൻ ധൈര്യപ്പെടുമായിരുന്നില്ലെന്ന് ശാസ്ത്രതലങ്ങളിൽ അഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്നു. അത്രമാത്രം ശക്തമായ തരംഗങ്ങളാണത്രേ ടവറുകളിൽ നിന്ന് നമ്മുടെ കയ്യിലുള്ള കൊച്ചു ഫോണിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഏതായാലും മൊബൈൽ ഫോണിന്റെ ഉപയോഗവും ദുരുപയോഗവും വർധ്ധിച്ചു കൊണ്ടിരിക്കുകയാണിന്ന്. ഏതൊരു ശാസ്ത്രീയ ഉല്പന്നവും അതിനെപ്പറ്റി ജ്ഞാനവും അവബോധവുമില്ലാത്തവരുടെ കയ്യിലെത്തുമ്പോൾ ആപൽ ക്കാരിയും സമൂഹത്തിനു ശാപവുമായി മാറുന്നു എന്നത് ഒരു യാഥാർഥ്യമായി നമ്മുടെ മുന്നിലുണ്ട്.
ഇത്രയും പറഞ്ഞത് ശ്രദ്ധേയമായ മറ്റൊരു കാര്യം ചൂണ്ടിക്കാണിക്കാനാണ്. ഈ സംഭവത്തിൽ കിളികുലം അനുവർത്തിച്ച രീതിയിൽ നാം നമ്മുടെ സഹജീവികളോട് ഇടപെടാറുണ്ടോ? ഒരാപത്തുണ്ടായപ്പോൾ പക്ഷിവംശം അവയുടെ ഭാഷയിൽ സഹജീവികൾക്ക് ഈ ദുരന്തം സംഭവിക്കരുതേയെന്ന പ്രാർഥനയോടെ സന്ദേശങ്ങൾ കൈമാറി. ഭൂമിയുള്ള കാലത്തോളം അവരുടെ വംശപരമ്പര നിലനിർത്തണമെന്ന ജൈവബോധം കിളികുലത്തിനുണ്ട്. നാം ഇങ്ങനെയാണോ ഇത്തരം കാര്യങ്ങളോട് പ്രതിസ്പന്ദിക്കാറുള്ളത്?
നമുക്കൊരു ബുദ്ധിമുട്ട് വന്നെന്നിരിക്കട്ടെ. അന്യർക്കും ശ്രദ്ധിച്ചില്ലെങ്കിൽ ഇത്തരം വിഷമതകൾ ഉണ്ടാകുമെന്ന് നമുക്കറിയാമെന്നും കരുതുക. നാമെന്താ ചെയ്യുക? ഞാനേതായാലും അനുഭവിച്ചില്ലേ. മറ്റുള്ളവരും അനുഭവിക്കട്ടെ എന്നു കരുതി ചിലർ ചുമ്മാതിരിക്കും. മറ്റു ചിലർ സ്വന്തം കുടുംബാംഗങ്ങൾക്ക് വിവരം നല്കി മുൻ കരുതലുകൾ നിർദേശിക്കും. എന്നാൽ അപൂർവം ചിലരാകട്ടേ ഇനിയിത്തരം വിഷമത ഭൂമിയിലാരും അനുഭവിക്കാനിടവരരുതെന്ന് ഇച്ഛാശക്തിയോടെ ചിന്തിച്ച് ഏവർക്കും ബാധകമായ മുൻ കരുതൽ നടപടികൾ പ്രയോഗത്തിൽ വരുത്തും. മാനവരാശിക്കെല്ലാം തന്നെ നന്മകൾ മാത്രം വരണേയെന്നു ചിന്തിച്ചു ജീവിക്കുന്ന സന്മനസ്കരാണിവർ. ഇത്തരക്കാരിലൂടെയാണ് സമൂഹം നിലനിൽ ക്കുന്നത്. ഈ ലോകം നിലനിർത്തുന്നതും ഇവരാണ്. അതിനാൽത്തന്നെ പ്രകൃതി ഇത്തരക്കാരെ ആപത്തു വരാതെ നിലനിർത്താൻ ശുഷ്ക്കാന്തി കാണിക്കുന്നത് കാണാം. കാരണം ഇവർ പ്രകൃതിയുടെയും സർവജീവികുലത്തിന്റെയും കാവലാളുകളാണ്.
പ്രകൃതിയുടെ ബന്ധുവിനെ പ്രകൃതി കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്നതിന്റെ നിരവധി അനുഭവങ്ങൾ കണ്ടെത്താനാകും. ഇത്തരം തിരിച്ചറിവുകളാണ് നമ്മെ നന്മയുടെ വഴിയിലേക്ക് നയിക്കുക. തീവ്രവാദവും, മതവിവേചനവും മറ്റു മനുഷ്യനിർമിത ദുരന്തങ്ങളുമെല്ലാം ഇത്തരമൊരു വ്യവസ്ഥിതിയിൽ കേട്ടുകേൾവി മാത്രമാകും.
ഓർമ്മയിൽ ഒരു ബലിക്കുറിപ്പ്
വർഷങ്ങൾക്കു മുൻപ്
ഒരു കോഴിക്കോടൻ ഉച്ചച്ചൂടിൽ വെന്ത്
മിഠായിത്തെരുവിലൂടെ നടന്ന് നടന്ന്
കൂൾബാറിൽ കാൽതെറ്റിക്കയറവേ
അതാ വരുന്നൂ അയ്യപ്പൻ
ഒരു പൊള്ളുന്ന ചിരിയോടെ
പൊള്ളുന്ന കൈ എന്റെ തോളിലമർത്തി
കിതച്ചു നിന്നു;
-തണുത്തതെന്തെങ്കിലും കുടിക്കാം
അയ്യപ്പനെ തണുപ്പിക്കാനോ
അയ്യപ്പന്റെ ആളുന്ന തീ കെടുത്താൻ
ശീതളപാനീയമോ?
അയ്യപ്പൻ തീയിൽ കുരുത്തവനാ
തീ കൊണ്ടെഴുതുന്നവനാ
തീവിഴുങ്ങിപ്പക്ഷിയാ
അയ്യപ്പൻ തീവിഴുങ്ങും
തീ അയ്യപ്പനെ വിഴുങ്ങും വരെ....
*******
ചിതയടങ്ങിയതും മക്കൾ,
അമ്മയുടെ അമ്മുവും
പൊന്നുമോനും
സ്വത്ത് പകുത്തെടുത്തു
ഒടുവിൽ,
ഒരു സെന്റ് ബാക്കിയായി-
അമ്മയുടെ ചൂടും ചൂരുമുറഞ്ഞ ഭൂമി
അമ്മയെ അടക്കിയ ഭൂമി
ഇതു പൊതുവായി നിൽക്കട്ടെ
-മകൾ പറഞ്ഞു
ഒരു റോഡ് നഗരത്തിൽ നിന്ന്
പുറപ്പെട്ടിട്ടുണ്ട്,
ഇവിടെയെത്തിയാൽ സെന്റിന്
ലക്ഷങ്ങളാ
-മകൻ പറഞ്ഞു
അങ്ങനെ അമ്മ
നെഞ്ചിൽ ഒരു മതിൽ പേറി കിടന്നു..
****
നാടിന്റെ നാണം
നമുക്ക് വിൽക്കാം
പുഴയെയും വിൽക്കാം
മഴ വിറ്റു തിന്നാം
മാനവും വിൽക്കാം
മനംവിറ്റു വാഴാം
കണ്ടൽ തളിർക്കുന്ന
പച്ച വിൽക്കാം
വണ്ടിൻ കറുപ്പാർന്ന
കാടു വിൽക്കാം
കൊന്നതൻ ചിരിയിലെ
പ്പൊന്നു വിൽക്കാം
ഓണവും വിൽക്കാം
കാണവും വിൽക്കാം
മേടം, വിഷു,ഞാറ്റു-
വേല വിൽക്കാം
മീനം തിളക്കുന്ന
വെയില് വിൽക്കാം
കിണറിലെ വെള്ളവും
കിളിയുടെ പാട്ടും
നിലാവിന്റെ കുളിരും
ധരയുടെ നെഞ്ചിൽ നി-
ന്നുയരുന്ന നിശ്വാസ-
ച്ചുടുകാറ്റും വിൽക്കാം
ചുടലയായ് വേവാം
ഒടുവിൽ നമുക്കൊരു
മഴു തിരിച്ചെറിയാം
ഗോകർണ്ണഭൂമീന്ന്
കന്യാകുമാരിക്ക്…
****