ഓർമ്മയിൽ ഒരു ബലിക്കുറിപ്പ്
വർഷങ്ങൾക്കു മുൻപ്
ഒരു കോഴിക്കോടൻ ഉച്ചച്ചൂടിൽ വെന്ത്
മിഠായിത്തെരുവിലൂടെ നടന്ന് നടന്ന്
കൂൾബാറിൽ കാൽതെറ്റിക്കയറവേ
അതാ വരുന്നൂ അയ്യപ്പൻ
ഒരു പൊള്ളുന്ന ചിരിയോടെ
പൊള്ളുന്ന കൈ എന്റെ തോളിലമർത്തി
കിതച്ചു നിന്നു;
-തണുത്തതെന്തെങ്കിലും കുടിക്കാം
അയ്യപ്പനെ തണുപ്പിക്കാനോ
അയ്യപ്പന്റെ ആളുന്ന തീ കെടുത്താൻ
ശീതളപാനീയമോ?
അയ്യപ്പൻ തീയിൽ കുരുത്തവനാ
തീ കൊണ്ടെഴുതുന്നവനാ
തീവിഴുങ്ങിപ്പക്ഷിയാ
അയ്യപ്പൻ തീവിഴുങ്ങും
തീ അയ്യപ്പനെ വിഴുങ്ങും വരെ....
*******