Popular Posts

Sunday, April 3, 2022

ഒററക്കൊരു നടത്തം

 കോവിദ് കാലത്തെ മടുപ്പ് മാറ്റാനാണ്  വൈകിട്ടത്തെ നടത്തം തുടങ്ങിയത്. വീട്ടിലിരുന്ന് പ്രാന്തു പിടിക്കുമെന്നായപ്പോഴുള്ള ഇറങ്ങി നടത്തം. ഇരുചക്രന്മാരുടെ ശല്യമൊഴിവാക്കാൻ കട്ട് റോഡുകളിൽ, വയലോരങ്ങളിൽ, തോട്ടുവരമ്പുകളിൽ നടന്നു. സമയ ബോധമൊഴിവാക്കി നടന്ന് നടന്ന് തുരുത്തുകളുടെ നാട്ടിലെത്തി. പുഴയുടെ സമീപമുള്ള ഒരു ചെറുദ്വീപ്. ഒരു ടീനേജ് കാട്ടുപെണ്ണിൻ്റെ നിഷ്ക്കളങ്കതയോടെ കുന്നിൻ്റെയും കുറ്റിക്കാടുകളുടെയും മറവിൽ ഒളിച്ച് നിൽക്കുന്ന പുഴ. അവളുടെ ലാവണ്യം നുകരാനും അൽപ്പം കാറ്റു കൊള്ളാനു മുദ്ദേശിച്ചാണ് ചെന്നത്. അപ്പോഴതാ അവിടെ പുൽപ്പരപ്പിൽ ഒരാൾ  ഒരു പുസ്തകം തുറന്ന് നെഞ്ചിൽ കമിഴ്ത്തി വെച്ച് ചത്ത പോലെ ചലനമറ്റ് കിടക്കുന്നു!

 കണ്ണ് പാതി അടഞ്ഞാണ്. വാ തുറന്നു കിടക്കുന്നു. കൈകൾ വശങ്ങളിൽ കുഴഞ്ഞു കിടക്കുന്നു.

ഒരു ഞെട്ടലോടെയാണ് 

 അടുത്തു ചെന്ന് നോക്കിയത്. പരിചയക്കാരനായ യുവകവി. ശ്വസനചലനം കണ്ടപ്പോൾ സമാധാനമായി. നെഞ്ചിൽ കമിഴ്‌ത്തി വെച്ചതയാളുടെ തന്നെ കവിതാ സമാഹാരം. സ്വന്തം കവിത വായിച്ചുറങ്ങിപ്പോയ കവി! ചിരിക്കാനാണ് തോന്നിയത്.

      ഇദ്ദേഹം ഒരു രസികൻ കഥാപാത്രമാണ്. നാട്ടിൽ എന്ത് ചടങ്ങുണ്ടെങ്കിലും കവി അവിടെ എത്തും. കുറേ കവിതകൾ ബൈ ഹാർട്ടു പഠിച്ചിട്ടുണ്ട്. ഏതു വേദിയിലും കയറിച്ചെന്ന് ചങ്കൂറ്റത്തോടെ കവിത ചൊല്ലും. അനുശോചന ചടങ്ങാണെങ്കിൽ ഒരു വിടപറയൽ കവിത. രാഷ്ട്രീയ യോഗമെങ്കിൽ ഒരു വിപ്ലവകവിത. അനുമോദനച്ചടങ്ങാണെങ്കിൽ ഒരനുമോദന കവിത. ചെല്ലുന്നിടത്തെല്ലാമൊന്ന് ചൊല്ലുന്നതാണ് കവിയുടെ സ്റ്റൈൽ. അതു കൊണ്ട് തന്നെ  നാട്ടിൽ നടക്കുന്ന എല്ലാ പരിപാടികളിലും സെലിബ്രിറ്റി മുഖമുള്ള കവിയെ ഉൾപ്പെടുത്താൻ  നാട്ടുകാർ നിർബ്ബന്ധിതരായി. ഇനി ഉൾപ്പെടുത്തിയില്ലെങ്കിലും  കവി ഹാജരുണ്ടാകും. വേദിയിലും എത്തും. രണ്ടു വാക്കു പറയും. കവിതയും ചൊല്ലും.

അത്തരമൊരു ചടങ്ങിൽ കവി പ്രസംഗിക്കുകയായിരുന്നു.  പ്രസംഗം കത്തിക്കയറിയപ്പോൾ സ്വന്തം മഹത്വം സംബന്ധിച്ച ചില കാര്യങ്ങൾ പറഞ്ഞത് നാട്ടുകാർക്ക് കവിയെപ്പറ്റിയുള്ള മതിപ്പ് പോകാനിടയാക്കി.

      മലയാളത്തിൻ്റെ മഹാകവി ഈസിചെയറിൽ മരിച്ചു കിടക്കുമ്പോൾ നെഞ്ചിൽ വായിച്ച നിലയിൽ കമിഴ്ത്തിവെച്ചത് തൻ്റെ കവിതാ സമാഹാരമാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ!

ഇത് കേട്ട യോഗാദ്ധ്യക്ഷൻ സ്വകാര്യം പറഞ്ഞത് യുവകവിക്കെതിരെ  നരഹത്യക്ക് കേസടുക്കണമെന്നായിരുന്നു.

കാരണം മഹാകവിയുടെ മരണകാരണം ഹാർട്ടറ്റാക്കായിരുന്നു!

Saturday, June 14, 2014




                        വെള്ളരിക്ക പോലൊരു ജീവിതം

          അതൊരൽഭുതക്കാഴ്ചയായിരുന്നു. പടിഞ്ഞാറ്റമുറിയിലെ സീലിങ്ങിൽ വെള്ളരിക്ക വിളഞ്ഞു തൂങ്ങി നിൽക്കുന്നു. താഴെ നിലത്തിട്ട പായിൽ മലർന്നു കിടന്ന് ഇത് അന്തം വിട്ടു നോക്കിയിരിക്കെയാണ് ബാല്യം പടിയിറങ്ങി പോകുന്നത് ജനാലയിലൂടെ  കണ്ടത്. രാത്രി .ചിമ്മിണിവിളക്കിന്റെ വെളിച്ചത്തിൽ ഓരോ വെള്ളരിക്കയും പൊൻ നിറമാകും. താഴെ ഉറങ്ങാൻ കിടക്കുന്ന എന്റെ നെഞ്ചിലേക്ക് ഇത് പൊട്ടി വീഴുമോ എന്ന് പേടി തോന്നും ചിലപ്പോൾ.  പക്ഷേ വിഷു കഴിഞ്ഞാലും മാസങ്ങളോളം അവ കേടുവരാതെ ഐശ്വര്യത്തോടെ തൂങ്ങിക്കിടക്കും. അമ്മ ഓരോ ദിവസവും ഓരോന്നായെടുത്ത് പുളിങ്കറി വെച്ചു തീർക്കും വരെ.  വയലിൽ വിളഞ്ഞു കിടക്കുന്ന ഇവ ആരാണ് ഇത്ര കലാപരമായി സീലിങ്ങിൽ തൂക്കിയിടുന്നതെന്ന് ആലോചിച്ച് തുമ്പില്ലാതായിട്ടുണ്ട്. ഒരിക്കൽ ബെഞ്ചിൽ കയറി അവ എത്തിപ്പിടിക്കാൻ ശ്രമിച്ച് നോക്കി. ഒരു വെള്ളരിക്ക സ്പർശിച്ചതും ബാലൻസ് തെറ്റി ബെഞ്ച് മറിഞ്ഞു വീണു. വെള്ളരിക്ക വീണില്ല. ഒരിക്കലും അവ തനിയേ പൊട്ടിവീഴാറില്ല.
        പക്ഷേ ഒരു ദിവസം രാവിലെ ഒരു വെള്ളരിക്ക ഞെട്ടറ്റ് നിലത്ത് വീണ് പിളർന്നു കിടക്കുന്നത് കണ്ടാണ്  ഞാനുണർന്നത്. അന്ന് വീട്ടിൽ കുറേ ആൾക്കാർ വന്നു. പുലരുമ്പോഴേക്കും  ദൂരെയുള്ള അമ്മാവന്മാരും ഇളയമ്മമാരും കുട്ടികളുമൊക്കെ എത്തി. ഒന്നും തിന്നാൻ കിട്ടാതെ വിശപ്പേറിയപ്പോൾ ഞാൻ താഴെ പറമ്പിലേക്കോടി.  കശുമാവിൽ നിന്ന് രണ്ട്  മാങ്ങ പറിച്ചുതിന്ന് പശിയടക്കാൻ. പക്ഷേ രണ്ടു പണിക്കാർ അവിടെയുള്ള മാവ് വെട്ടുന്നതാണ് കണ്ടത്.
         തിരിച്ചോടി വീട്ടിലെത്തി. അവിടെ നിറയെ ആൾക്കാർ.എല്ലാരുടെയും മുഖത്ത് വലിയ ഗൌരവം. ഒടുവിൽ വടക്കെ മുറിയിൽ കിടന്ന അമ്മമ്മയെ ആരൊക്കെയോ ചേർന്ന് എടുത്ത് എങ്ങോട്ടോ കൊണ്ടുപോയി. പിന്നെ അമ്മമ്മയെ കണ്ടിട്ടില്ല. വെള്ളരിക്കയെ ഭയന്ന് പിന്നെ പടിഞ്ഞാറ്റ  മുറിയിലുറങ്ങിയിട്ടില്ല. .

Monday, December 19, 2011

പുകവലി


ഞാനുരച്ച തീപ്പെട്ടിക്കൊള്ളിയിൽനിന്നും
നിന്റെയുള്ളിലും,
കണ്ണിലും,കവിളിലും
ചുണ്ടിലും,ചിരിയിലും,
വാക്കിലും, നോക്കിലും
പ്രണയം കത്തിപ്പടർന്ന്
ആരോരുമറിയാതെ
ഗ്യാസ് കുറ്റിയിൽ പകർന്ന്
എല്ലാം പൊട്ടിത്തെറിച്ചൊടുങ്ങിപ്പോയല്ലോ!
ഇനി ഞാൻ നിന്റെ
ചിതയിൽ നിന്നീ-
സിഗരറ്റൊന്ന് കത്തിച്ചോട്ടേ!
               *****






                                                                                                                                   

Thursday, November 24, 2011

വൈകി എത്തുന്ന വണ്ടി

കൊങ്കണിൽ മണ്ണിടിഞ്ഞതിനാൽ
മംഗള വൈകിയാണോടുന്നത്
പരശുവും പതിവുപോലെ
അരമണിക്കൂർ പിറകിലാണ്
പത്തരയുടെ വണ്ടികാത്ത്
എത്രനേരം ഇവളിനിയും,  ഈ രാത്രി,
കാറ്റുപിടിച്ച ചാറ്റൽമഴയത്ത്, അതും ഒറ്റക്ക്
ആരോരും തുണയില്ലാതെ
ഈ പാളത്തിലിങ്ങനെ കിടക്കണം.....
                      *****

Saturday, November 5, 2011

ശ്രീപദ്മനാഭന്റെ നാലുചക്രം

              ശ്രീപദ്മനാഭന്റെ നാലുചക്രം
വത്സൻ അഞ്ചാംപീടിക
       പത്രവായന  വൾക്ക്‌ പഥ്യമല്ലാത്തതാണ് . രാവിലെ കുഞ്ഞുങ്ങളെ കുളിപ്പിക്കണം, തീറ്റണം, ഉടുപ്പിടുവിച്ച് സ്കൂളിലയക്കണം, ഭർത്താവിനെ  ലഞ്ച്ബോക്സ് നിറച്ച് ഓഫീസിലേക്കയക്കണം; എന്നിട്ട്  വേണം സ്വയം കുളിച്ചൊരുങ്ങി സ്കൂളിലേക്ക് പുറപ്പെടാൻഅപ്പോഴേക്കും മണി ഒൻപത് കഴിഞ്ഞിരിക്കും. പിന്നെ ഒരോട്ടമാണ്ഇതിനിടയിൽ എവിടെയാ പത്രവായനക്കു നേരം. എന്നാൽ ഈയിടെയായി  അവൾ അതിരാവിലെ എഴുന്നേറ്റ് പത്രം വായിക്കാൻ തുടങ്ങി. ശ്രീപദ്മനാഭന്റെ നിലവറയിലെ സ്വർണ്ണരഹസ്യങ്ങളായിരുന്നു വായനക്കുള്ള പ്രേരണ. അതറിഞ്ഞ ശേഷം മാത്രം പത്രം എന്റെ മേശയിലെത്തുന്നത് പതിവായി.
   “കണ്ടില്ലേനാൽപ്പത്തഞ്ചു കാരറ്റുള്ള  സ്വർണാഭരണങ്ങളുണ്ടത്രേ നിലവറയിൽ. ഹോ! അതൊന്നു കണ്ടാൽ തന്നെ ജന്മസുക്ര്തമായേനേ.“
    “മുത്തച്ഛൻ പറയാറുള്ള ശ്രീപദ്മനാഭന്റെ നാലുചക്രത്തിന്റെ മഹത്വം ഇപ്പോൾ നിനക്ക് മനസ്സിലായിക്കാണുമല്ലോ?”
     പണ്ടുകാലത്ത് തിരുവിതാംകൂറിൽ ഉദ്യോഗത്തിലിരുന്ന ആദ്യ മലാബാറുകാരനായിരുന്നത്രേ മുത്തച്ഛൻ. അദ്ദേഹം കൈപ്പറ്റിയ ശ്രീപദ്മനാഭന്റെ നാലുചക്രത്തിന്റെ പുണ്യമാണ് ഇന്നത്തെ എല്ലാ നേട്ടത്തിനും കാരണമെന്ന്അച്ഛൻ പറയാറുണ്ട്. ഈ നാലുചക്രം കയ്യിലെത്തുന്ന ഒരു ജോലി നേടലായിരുന്നു അന്നത്തെ അഭ്യസ്തവിദ്യരുടെയെല്ലാം സ്വപ്നം. ജോലി ചെയ്ത് കിട്ടുന്ന വേതനമെന്നതിലുപരി മാന്യതയും മാഹാത്മ്യവും ഈനാലുചക്രത്തിന് അന്നുണ്ടായിരുന്നു.
      “ഇതെല്ലാം കാണുമ്പോൾ നിങ്ങളുടെ മുത്തച്ഛൻ പറഞ്ഞ വീരകഥകളും വിശ്വസിക്കാൻ തോന്നുന്നു.വെള്ളപ്പൊക്കം വന്നപ്പോൾ രാജഭടന്മാർ തോണിയിൽ സ്വർണനാണയങ്ങളുമായി വീടുകളിൽ പോയതൊക്കെ-“
       “ഇന്നുള്ളവർക്കെല്ലാം തമാശക്കഥകളായി തോന്നും
        അന്നൊരു കൊടും മഴക്കാലം. തുള്ളിക്കൊരുകുടമെന്നമട്ടിൽ ആഴ്ചകളോളം തോരാത്ത മഴ. പുഴകളും തോടുകളും കരകവിഞ്ഞു. ക്ര്ഷി നശിച്ചുനാടും നഗരവും വെള്ളത്തിനടിയിലായി. വളർത്തുമ്ര്ഗങ്ങൾ ഒഴുകി നടന്നു. ഏറെ പേർ മരിച്ചു വെള്ളമിറങ്ങിയപ്പോഴേക്കും നാട്ടിൽ ക്ഷാമം പടർന്നു. പകർച്ചവ്യാധിയും പട്ടിണിയും കരാളതാണ്ഡവമാടിഭരണാധികാരികൾ അവസരോചിതം ഉണർന്നു പ്രവർത്തിച്ചു. ശ്രീപദ്മനാഭദാസന്മാർ ക്ഷാമം നേരിടാനായി സമ്പത്തുമായി നാട്ടിലിറങ്ങി. രാജഭടന്മാർ ഓരോ ദേശത്തും വിതരണം ചെയ്തത്  സ്വർണനാണയങ്ങളായിരുന്നത്രേഞൊടിയിടയിൽ പട്ടിണിമരണങ്ങൾക്ക് മൂക്കുകയറിട്ടു. ക്രമേണ വറുതിയിൽനിന്നും പ്രജകൾ മോചിതരായി. നാട് പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നു.

        “ഈ നിലവറയും നിധിയുമെല്ലാം ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമാണെന്ന് എനിക്കു തോന്നുന്നു
       “അതെന്താ അങ്ങനെ തോന്നാൻസ്വർണ്ണം കണ്ടു കണ്ണു മഞ്ഞളിച്ചു പോയോ?”
     “എന്നിട്ടൊന്നുമല്ല. നിങ്ങളുടെ അനിയൻ നേതാവില്ലേ? അവൻ നാഴികക്ക് നാൽപ്പതുവട്ടം ജനങ്ങളെ ഭീഷണിപ്പെടുത്തി പ്രസംഗിക്കുന്ന ഒരു കഥയില്ലേ? അതിനി വിലപ്പോവില്ല.”
     “അതേതു കഥ?”
     അവളാ കഥ പറഞ്ഞു.:
     ലോകബാങ്കിൽ നിന്നെടുത്ത എൺപതിനായിരം കോടിയുടെ ആളോഹരി പങ്ക് കടക്കാരാണ് നാട്ടിലെ ഓരോ പൌരനും. പണക്കാരെന്നഹങ്കരിക്കുന്നവർ പോലും ഇങ്ങനെ നാണം കെട്ട കടക്കാരാണിവിടെ. പക്ഷേ ഇപ്പോഴിതാ ശ്രീപദ്മനാഭൻ വഴി നമ്മുടെ ആസ്തി ലക്ഷം കോടിയിലും കവിഞ്ഞിരിക്കുന്നു! ഇനിയുമുണ്ട്  നിലവറകൾ തുറക്കാൻ ബാക്കി. കണ്ടെത്തിയതിലേറെ ഇനിയും കണ്ടേക്കാം..  ലോകബാങ്ക് വായ്പ ഇവിടെ എത്രയോ തുച്ഛം. കടക്കാരെന്ന അപമാനഭാരം ഇനി നമുക്കില്ല. നാംറിച്ച്ആയി മാറിയിരിക്കുന്നു. നേതാക്കന്മാർ ആളോഹരി കടത്തെപ്പറ്റി പ്രസംഗിച്ച് ഇനി നമ്മെ അപമാനിക്കാൻ ധൈര്യപ്പെടില്ല. ഈ അവമതിയിൽ നിന്നും ജനതയെ ശ്രീപദ്മനാഭൻ രക്ഷിച്ചിരിക്കുന്നു!
      “! നീ ചില്ലറക്കാരിയല്ലല്ലോ! ഇത്രയും പ്രതീക്ഷിച്ചില്ല.“
      “ഒരു വെടിക്കുള്ളത് ആരുടെ കയ്യിലും കാണും
       സ്വർണ്ണത്തിന് റോക്കറ്റു പോലെ വില കുതിച്ചു കയറുന്ന ഈ ഘട്ടത്തിൽ, ഇനിയും സ്വർണ്ണക്കൂമ്പാരങ്ങളുടെ മായക്കാഴ്ച്ചകൾ കാണിക്കാതെ കാത്തുരക്ഷിക്കണേ ശ്രീപദ്മനഭാ എന്നു മനസ്സിൽ പറഞ്ഞു- മന്ത്രം പോലെ.
                                                             ***********
    Valsan anchampeedika, C.Poyil.P.O.,Pariyaaram,Kannur-670502(Mob:9446 852 882)

Sunday, May 22, 2011

മലയാളിപ്പെണ്ണിന്റെ മാറുന്ന മനോഭാവങ്ങൾ

    
 കോഴിക്കോട്ടെ   സ്റ്റാർ ഹോട്ടലിന്റെ റിസപ്ഷനിലാണ്‌ നാമിപ്പോൾ. മങ്ങിയ വെളിച്ചത്തിൽ ഒരു മെലിഞ്ഞു  വെളുത്ത പെൺകുട്ടി പ്രത്യക്ഷപ്പെട്ടു. കണ്ടാൽ ഒരു എയർ ഹോസ്റ്റസ്സിനെപ്പോലെ. മുഖം പാതി മാത്രമാണ്‌ വെളിയിൽ. കറുത്ത പാന്റും കറുത്ത കോട്ടും കറുത്ത ഷൂസും കഴുത്തൊപ്പം വെട്ടി നിർത്തിയ കറുത്ത മുടിയുമാണ്‌ പ്രഥമദൃഷ്ട്യാ കാണുക. വലതുവശം തിരിഞ്ഞാൽ വെളുത്ത മുഖത്തിന്റെ പാതി കാണാം.ബാക്കി പാതി മുടി പ്രത്യേക രീതിയിലിട്ട് മറച്ചിരിക്കുന്നു. വലതുപാതി മുടി, മുഖം പുറത്തുകാണാനായിപിന്നിൽ മാടിവെച്ചിട്ടുണ്ട്.  ഇടത്തെ കണ്ണും കവിളുമൊക്കെ പാതിമുടിയാൽ മറച്ച് ഒരു വിചിത്ര രീതിയിലുള്ള നടപ്പും നില്പ്പും.  ഹോട്ടലിലെത്തുന്നവരെ സ്വീകരിച്ച് മുറിയിലേക്കാനയിക്കലാണ്‌ ഇവളുടെ ജോലി.
        ഇതാ അവൾ നേരെ വരികയാണ്‌.ഒരു ബ്ളാക് & വൈറ്റ് ചിത്രത്തിന്‌ ജീവൻ വെച്ച പോലെ. 
        ആർ യു വെയിറ്റിങ്ങ് എനിവൺ സാർ?”
        ഉം
        മലയാളക്കരയിൽ ഇംഗ്ളീഷ് പറയുന്നവരോടുള്ള സ്വതസിദ്ധമായ പുഛത്തോടെ മൂളി.ഒറ്റക്കണ്ണു കൊണ്ടുള്ള അവളുടെ നോട്ടം എനിക്കു അരോചകമായിത്തോന്നി. പഴയ പ്രേതസിനിമയിലെ കഥാപാത്രം മുടിയഴിച്ചിട്ട് അതിനിടയിലൂടെ നോക്കും പോലെ.
        പെട്ടെന്നവൾ തലയൊന്നു വെട്ടിച്ചു. മുഖം പൂർണ്ണമായും മൂടാൻ തുടങ്ങിയ മുടിയിഴകളെ വശത്തേക്കൊതുക്കാനായിരുന്നു അത്. ഈ ആക്‌ഷൻ എവിടെയോ പരിചയമുള്ള പോലെ തോന്നി.
        ഒരു ചാനലിലെ റിയാലിറ്റിഷോ അവതാരകയുടെ മുഖം ഓർമയിലെത്തി.അതു തന്നെ ഇത്.  കഴുത്തുളുക്കിയതുപോലെ ഇടക്കിടെ മുഖം വെട്ടിച്ച് മുടി ഒരു വശത്തേക്കാക്കുന്ന ഇന്നത്തെ മലയാളിപ്പെൺകുട്ടികളുടെ റോൾ മോഡൽ.  അല്പം കൂടി കടന്ന കൈയാണിതെന്നു തോന്നി.മുഖം ഒരു ഭാഗം മൂടി ഒറ്റക്കണ്ണു കൊണ്ടുള്ള നോട്ടം!  കാണുന്നവർക്ക് വല്ലാത്ത  അരോചകദൃശ്യം. കൃഷ്ണമണിയില്ലാത്ത കണ്ണുകൊണ്ടു നോക്കുന്നത്ര ഭീതിദമായിരുന്നു ആ കാഴ്ച.         കുളിച്ച് മൂടിയുണക്കി കെട്ടിവെച്ച് തുളസിക്കതിർ ചൂടിയ ശാലീനത മലയാളിപ്പെണ്ണിന്റെ മുഖമുദ്രയാണ്‌.സമൃദ്ധമായ കേശഭാരം സൌന്ദര്യ ലക്ഷണവുമാണിവിടെ.  നിതംബം മറയുന്ന മുടിയുള്ളവൾ ഞങ്ങളുടെയൊക്കെ കൊതിപ്പിക്കുന്ന വധുസങ്കല്പമായിരുന്നു.
         എന്നാൽ വിദേശസ്ത്രീകൾ കഴുത്തൊപ്പം മുടി വെട്ടി ബോബ് ചെയ്യുകയാണ്‌ പതിവ്.  ഇത്
ഹിന്ദി സിനിമകളിലും മറ്റും കണ്ട് അനുകരിച്ച് ഫാഷൻ സങ്കല്പമായി നമ്മുടെ ചാനലുകളിലുമെത്തി.ഈ മാതൃകയാണ്‌ ഫാഷൻ ഭ്രാന്ത് മൂത്ത നമ്മുടെ ചില പുതുതലമുറക്കാരികൾ വികലമായി അനുകരിച്ച് കൊണ്ടുനടക്കുന്നത്.ഭംഗിയായി കെട്ടിയൊതുക്കി വെച്ച മുടി മലയാളിപ്പെണ്ണിന്റെ ആഭിജാത്യമാണ്‌.അതവളുടെ ശാലീനതക്ക് മാറ്റുകൂട്ടുന്നു.
         ഇവിടെ കണ്ട ഈ കഴുത്തുളുക്കിയ പോലുള്ള തലവെട്ടിക്കൽ, മാടിയൊരു വശത്തിടുന്ന ആവർത്തനവിരസമായ  ദൃശ്യം,   ഒറ്റക്കണ്ണുകൊണ്ടുള്ള നോട്ടം - എല്ലാം അരോചകവും വികലവും തന്നെ.നമ്മുടെ പെൺകുട്ടികളിൽ മലയാളിത്തവും നഷ്ടസ്വപ്നമാകുകയാണോ?